Latest Updates

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌. വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി.വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. പരിക്കേറ്റയാളെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ഞങ്ങള്‍ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ ഞാന്‍ നേരിട്ട് നിരീക്ഷിക്കുകയും സാധ്യമായ നടപടികള്‍ അതിവേഗം എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice